മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 5 പേരിൽ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും എത്തിയവർ. ദുബായിൽ നിന്നുള്ളയാൾ പ്രത്യേക വിമാനത്തിലെത്തിയതാണ് . ചെന്നൈയില്‍ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരന്‍, താനൂര്‍ കളരിപ്പടി സ്വദേശി 48 കാരന്‍, ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചെന്നൈ വടപളനിയില്‍ ചായക്കടയിലെ ജോലിക്കാരനാണ് വൈറസ്ബാധയുള്ള താനൂര്‍ പരിയാപുരം സ്വദേശി. മെയ് 12 ന് വൈകീട്ട് ഏഴ് മണിയ്ക്ക് മറ്റ് നാലു പേര്‍ക്കൊപ്പം സര്‍ക്കാറിന്റെ അനുമതിയോടെ ട്രാവലറില്‍ ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിച്ചു. മെയ് 13 ന് രാവിലെ 7.30 ന് വാളയാര്‍ ചെക്‌പോസ്റ്റിലെത്തി. അവിടെ നിന്ന് അതേ വാഹനത്തില്‍ യാത്ര തുടര്‍ന്ന് രാവിലെ 11.30 ന് വേങ്ങരയിലെ ഒലിവ് റെസ്‌റ്റോറന്റിലെത്തി ഭക്ഷണം വാങ്ങി. കൂടെയുണ്ടായിരുന്ന ഒരാളെ കൊടിഞ്ഞിയിലാക്കിയ ശേഷം ഉച്ചയ്ക്ക് 1.30 ന് പരിയാപുരത്തെ സ്വന്തം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. വീട്ടിലെത്തിയ ശേഷം ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. വീട്ടില്‍ ഇയാളുമായി സമ്പര്‍ക്കമുണ്ടായ പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കാഞ്ചീപുരത്ത് ചായക്കട നടത്തുകയാണ് താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരന്‍. മെയ് നാലിന് ചെന്നൈയിലെത്തി സര്‍ക്കാര്‍ അനുമതിയോടെ മറ്റ് ഒമ്പത് പേര്‍ക്കൊപ്പം വാഹനത്തില്‍ രാത്രി 10 മണിയ്ക്ക് യാത്ര ആരംഭിച്ചു. മെയ് അഞ്ചിന് രാവിലെ ഏഴ് മണിയ്ക്ക് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തി. അതിര്‍ത്തിയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12.30 ന് യാത്ര തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് താനൂര്‍ ഓലപ്പീടികയിലെ സ്വന്തം വീട്ടിലെത്തി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. മെയ് ഒമ്പതിന് തൊണ്ടവേദന അനുഭവപ്പെട്ടു. രോഗലക്ഷണങ്ങള്‍ കൂടിയതോടെ മെയ് 12 ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
വൈറസ്ബാധ സ്ഥിരീകരിച്ച താനൂര്‍ കളരിപ്പടി സ്വദേശി 48 കാരന്‍ ചെന്നൈ ട്രിപ്ലിക്കാനില്‍ ബേക്കറി ഉത്പന്നങ്ങളുടെ വിതരണക്കാരനാണ്. മെയ് 12 ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ചെന്നൈയില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ മറ്റ് ഒമ്പത് പേര്‍ക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് വാളയാര്‍ ചെക്‌പോസ്റ്റില്‍ എത്തി. അതിര്‍ത്തിയിലെ പരിശോധനകള്‍ക്കു ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ മറ്റൊരു വാഹനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് യാത്ര തിരിച്ച് വൈകുന്നേരം ആറ് മണിയ്ക്ക് താനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തി പ്രത്യേക പരിശോധനയ്ക്ക് വിധേയനായി. വൈകുന്നേരം 6.30 ന് താനൂര്‍ നഗരസഭ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മെയ് 13 ന് ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42 കാരന്‍ ദുബായിലെ അജ്മാനില്‍ ഹോട്ടലിലെ ഡ്രൈവറാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്‌സ് - 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ നാല് മണിയ്ക്ക് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മെയ് 11 ന് തൊണ്ടവേദന അനുഭവപ്പെട്ടതോടെ കോവിഡ് കെയര്‍ സെന്ററില്‍ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായതോടെ മെയ് 12 ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.