കുവൈറ്റ് പൊതുമാപ്പ് ലഭിച്ച പ്രവാസികളെ ഉടൻ മടക്കിക്കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി നിവേദനമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിർദ്ദേശം. കുവൈറ്റിലെ ലോക കേരള സഭാംഗമായ തോമസ് മാത്യു കടവിലാണ് സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി സർപ്പിച്ചത്. ഇന്ത്യയിൽ തിരികെയെത്തിക്കും വരെ ഇന്ത്യക്കാർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജിക്കാർക്കായി അഭിഭാഷകരായ PV സുരേന്ദ്രനാഥ്, കെ ആർ സുഭാഷ് ചന്ദ്രൻ, ദീപക് പ്രകാശ് എന്നിവർ ഹാജാരായി. പൊതുമാപ്പ് ആനുകൂല്യം നേടിയവരെ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിരുന്നില്ല. പൊതുമാപ്പിൽ ആനുകൂല്യം ലഭിച്ച പതിനായിരത്തോളം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. ഏപ്രിൽ മാസം 16 നാണ് കുവൈത്ത് വിദേശികൾക്ക് താൽകാലിക പൊതുമാപ്പ് പ്രഖ്യാപിച്ചത്