ലോക്ഡൗൺ മെയ് 31വരെ നീട്ടും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക്ഡൗൺ നീട്ടണമെന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച ഇന്ന് ഉത്തരവ് ഇറക്കിയേക്കും. നാലാം ഘട്ട ലോക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് നിർദ്ദേശങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വിമാന സർവീസകുൾ മെയ് 18-ന് ശേഷം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടൻ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കേണ്ടെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. വിമാനത്താവളങ്ങൾ ഈ മാസം 31 വരെ അടച്ചിടണമെന്നാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ഈ വിഷയത്തിൽ പ്രധാനമന്ത്രി അന്തിമ തീരുമാനം എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെയ് 31 വരെ മെട്രോസർവീസുകൾ നടത്തില്ലെന്ന് നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മിസോറാം മഹാരാഷ്ട്ര പഞ്ചാബ് ബംഗാൾ അസം തെലങ്കാന സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇളവുകൾ അനുവദിക്കുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാളുകൾ, ഓഡിറ്റോറിയങ്ങൾ, സിനിമാ തീയറ്റർ, സ്കൂളുകൾ,കോളേജുകൾ എന്നിവക്ക് നാലാം ഘട്ട ലോക്ഡൗണിലും ഇളവുണ്ടാകില്ല. സാമ്പത്തിക വ്യാവസായിക മേഖലയുടെ പ്രവർത്തനങ്ങൾ കൺടെയിൻമെന്റ് സോണുകൾക്ക് പുറത്ത് പുനരാരംഭിക്കണമെന്ന് കേരളവും ഗുജറാത്തും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.