എൻഐഎ-യിൽ നിന്ന് അലൻ - താഹ യുഎപിഎ കേസ് വകുപ്പ് 7(b) പ്രകാരം തിരികെ തരാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി. 'യുഎപിഎ ഒഴിവാക്കാന്‍ അമിത്ഷായുടെ മുന്നില്‍ കത്തുമായി പോണോ? എന്തൊരു താൽപ്പര്യം' എന്നായിരുന്നു പ്രതിപക്ഷത്തോട് പരിഹാസരൂപേണയുള്ള മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ‘താന്‍ പാര്‍ലമെന്‍റിലാണോ നില്‍ക്കുന്നത്' എന്ന സംശയത്തോടെ പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചത്. ഗവർണറുടെ കാലുപിടിക്കുന്നതിനേക്കൾ നല്ലതല്ലെ ഇത് എന്ന് കളിയാക്കിയ പ്രതിപക്ഷ നേതാവ്, അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്ത താങ്കൾക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തു കൊടുക്കുന്നതിൽ എന്തു തടസ്സമാണ് ഉള്ളത് എന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.
അലന്‍-താഹ യുഎപിഎ കേസ് നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നു നടന്ന വാദപ്രതിവാദത്തിനിടയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ കൊമ്പുകോര്‍ത്തത്. ‘താന്‍ ലോക്സഭയിലാണോ നിയമസഭയിലാണോ നില്‍ക്കുന്നത് എന്നെനിക്കിപ്പോള്‍ ഒരു സംശയം, മറുപടി പറയുന്നത് അമിത്ഷായാണോ പിണറായി വിജയനാണോ എന്നുമൊരു സംശയം’ എന്നുപറഞ്ഞുകൊണ്ടായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തില്‍ ചെഗുവേരയെ ഉദ്ധരിച്ച ചെന്നിത്തല ‘ലോകത്തേതുകോണിലായാലും വേദനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്നുപറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ താങ്കള്‍ പിന്‍പറ്റുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു.
ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ പിണറായി വിജയനില്‍ നിന്നുണ്ടായത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലും ഇവര്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞിട്ടില്ലാ എന്നിരിക്കെ ഈ രണ്ടുകുട്ടികളെ മാവോയിസ്റ്റ് മുദ്രകുത്തി ജയിലിലിട്ടതുകൊണ്ട് താങ്കള്‍ക്കെന്തു കിട്ടാനാണ് എന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.
അലന്‍റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചതിന്‍റെ അനുഭവങ്ങള്‍ നിയമസഭയില്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ്, അങ്ങയുടെ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വസിക്കുന്ന ഈ കുടുംബങ്ങളോട് എന്തിനിത്ര ദാക്ഷിണ്യമില്ലാതെ പെരുമാറുന്നുവെന്നും, എന്താണ് അങ്ങേക്ക് ഇക്കാര്യത്തിലിത്ര പിടിവാശിയെന്നും ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പകരം സര്‍ക്കാറിനെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായെത്തുന്നത് എന്ന് തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.