കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്‍ പരാജയമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്നാണ് ട്രംപ് തിരിച്ചടിച്ചത്.
'അദ്ദേഹം (ഒബാമ) പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്തവന്‍. ഞാന്‍ ഇപ്പോള്‍ ഇത്രമാത്രമേ പറയുന്നൊള്ളൂ' എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നുവെന്നാണ് ഒബാമ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനു മുന്‍പും അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഒബാമ കുറ്റപ്പെടുത്തിയതാണ്. ലോകത്ത് ഏറ്റവുംകൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതും, മരണനിരക്കും അമേരിക്കയിലാണ്. കൊവിഡ് തുടങ്ങുന്ന സമയത്ത് അത് 'അത്ര വലിയ സംഭവമൊന്നും അല്ല' എന്ന നിലപാടായിരുന്നു ട്രംപിന്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ ഭരണകൂടം വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.