ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുൻ തിങ്കളാഴ്‌ച അതിതീവ്ര ചുഴലിക്കാറ്റായി (Super Cyclonic Storm) മാറിയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട രണ്ടാമത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണിത്. പുലർച്ചെ 2.30-ന് ഒഡീഷയുടെ പാരദീപിനു തെക്ക് 570 കിലോമീറ്ററും, പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്ന് തെക്ക്-തെക്ക് പടിഞ്ഞാറ് 720 കിലോമീറ്ററും, ബംഗ്ലാദേശിലെ ഖേപുരയിൽ നിന്ന് തെക്ക്-തെക്ക് പടിഞ്ഞാറ് 840 കിലോമീറ്ററും മാത്രം അകലെയാണ് ഉംപുനിന്‍റെ സ്ഥാനം.
മെയ് 20 വൈകുന്നേരത്തോടെ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ കനത്ത മണ്ണിടിച്ചിലിനു കാരണമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും ബംഗ്ലാദേശും അതീവ ജാഗ്രതയിലാണെന്നും, വലിയതോതില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുകയാണെന്നും ഒഡീഷയിലെ ഭദ്രക് ജില്ലാ കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യയെ ബാധിച്ച ഫാനി ചുഴലിക്കാറ്റിനെപ്പോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കാൻ ഉംപുൻ ചുഴലിക്കാറ്റിനും കഴിയുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റി അവതരിപ്പിച്ച തയ്യാറെടുപ്പുകളെ കുറിച്ചും, കുടിയൊഴിപ്പിക്കൽ പദ്ധതിയെ കുറിച്ചും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.