മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ താൻ ഒരാഴ്ചയിലേറെയായി കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. കൊവിഡ് വരാതിരിക്കാനാണത്രെ അദ്ദേഹം ഈ മരുന്ന് കഴിക്കുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. മരുന്നിന്റെ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണമാകുമെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നതാണ്. എന്നാല്‍, മരുന്ന് കഴിച്ചാല്‍ പ്രശ്നങ്ങള്‍ കുറവും നേട്ടങ്ങള്‍ കൂടുതലും എന്ന് കണ്ടാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ഇത് നല്ല മരുന്നാണെന്നും ഒരുപാട് ഗുണവശങ്ങളുണ്ടെന്ന് കേട്ടറിഞ്ഞതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ട്. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരും തന്നെപോലെ ഈ മരുന്ന് കഴിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. മലേറിയയ്ക്കെതിരായ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.