കശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ വ്യക്തമാക്കി. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം താലിബാനില്‍ വ്യത്യസ്ഥ അഭിപ്രായക്കാരുണ്ടെന്നും നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്.
താലിബാന്റെ പ്രധാന കേന്ദ്രങ്ങള്‍ പാക്കിസ്താനിലെ ക്വറ്റയിലാണ്. താലിബാന്റെ തീരുമാനങ്ങളെടുക്കുന്ന ശൂറ ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പാക്കിസ്താന്‍ സമ്മര്‍ദ്ദത്തില്‍ താലിബാന്റെ നിലപാടില്‍ ഇനിയും മാറ്റം വന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.