ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ബംഗാളിലെ ദിംഗയിലാണ് ചുഴലിക്കാറ്റ് ആദ്യം കരതൊടുക. വൈകീട്ടോടെ പൂര്‍ണമായി കരയില്‍ പ്രവേശിക്കുന്ന ഉംപുന്‍ വന്‍നാശമുണ്ടാക്കുമെന്നാണ് പ്രവചനം. ഒഡീഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്.
പതിനാറടി ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയില്‍ ഇപ്പോള്‍തന്നെ ശക്തമായ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറുകളില്‍ കാറ്റ് ഉഗ്ര താണ്ഡവ മാടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അവിടെനിന്നും ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗാളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.
1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡീഷയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചത്. അടുത്ത ആറു മണിക്കൂർ നിർണായകമാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. കരയില്‍ പ്രവേശിച്ചശേഷം ഉംപുന്‍റെ തീവ്രത നേരിയ തോതില്‍ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം.