മയക്കുമരുന്ന് കേസിലെ പ്രതിക്ക് സൂം വീഡിയോ കോൾ വഴി വധശിക്ഷ വിധിച്ചു. സിംഗപ്പൂരിലാണ് ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ വിധിക്കുന്നത്. 2011-ലെ ഹെറോയിൻ ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസില്‍ അറസ്റ്റിലായ 37 കാരനായ പുനിതൻ ഗണേഷനാണ് പ്രതി. ഏഷ്യയിലെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് നിരക്കുള്ള രാജ്യമായ സിംഗപ്പൂര്‍ ശക്തമായ ലോക്ക് ഡൌണിലാണ്. 'അതിനാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കായി വീഡിയോ കോൺഫറൻസിംഗിലൂടെ കേസില്‍ വാദം കേള്‍ക്കുകയാണെന്ന് കോടതി പറയുകയായിരുന്നു.
സിംഗപ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ വിധിച്ച ആദ്യത്തെ ക്രിമിനൽ കേസാണിതെന്ന് സിംഗപ്പൂരിലെ സുപ്രീം കോടതിയുടെ വക്താവ് പറഞ്ഞു. സിംഗപ്പൂരിലെ പല കോടതി വിചാരണകളും ഏപ്രിൽ ആദ്യം ആരംഭിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍, അതീവ പ്രാധാന്യത്തോടെ വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കുമെന്നാണ് സിംഗപ്പൂരിലെ പരമോന്നത കോടതി വ്യക്തമാക്കിയത്.
അതേസമയം, വധശിക്ഷ പോലുള്ളവ വിധിക്കാൻ സൂം ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. സിംഗപ്പൂരിൽ മയക്കുമരുന്ന് കടത്ത് വധശിക്ഷ വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളിൽ പെട്ടതാണ്. നേരത്തെ, നൈജീരിയയിലും സൂം വഴി കോടതി വധശിക്ഷ വിധിച്ചിരുന്നു.