ഉംപുന്‍ ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ചു. കാറ്റിലും മഴയിലും ബംഗാള്‍, ഒഡീഷ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തി. കൃഷിയിടങ്ങളും നശിച്ചു. മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു കരയിലേക്ക് പ്രവേശിച്ചത്.
"യുദ്ധ സമാന സാഹചര്യമാണ് നിലവിലുള്ളത്. 10-12 പേര്‍ മരിച്ചു. നന്ദിഗ്രാമും രാംനഗറും തകര്‍ന്നു" എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. മഴ ശക്തമായി തുടരുന്നതിനാല്‍ പല സ്ഥലങ്ങളിലും എത്തിപ്പെടാനാവുന്നില്ലെന്നും, അതിനാല്‍ വ്യാഴാഴ്ചയോടെ മാത്രമേ കൃത്യമായ കണക്ക് പറയാനാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്ക്, വടക്കുകിഴക്കൻ ഭാഗത്തേക്കു നീങ്ങുന്ന ഉംപുൻ കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നു പോകുക.
കൊല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതിയില്ല. മരങ്ങൾ വൻതോതിൽ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) 45 പേരടങ്ങുന്ന 41 സംഘത്തെ ബംഗാളിലും ഒഡിഷയിലും വിന്യസിച്ചിട്ടുണ്ട്.