ആറ് മണിക്കൂർ ഉംപുന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാക്കി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലും കനത്ത മഴയിലുംപെട്ട് 12 പേരാണ് ഇതുവരെ മരണമടഞ്ഞത്. വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും ഇന്ന് പുലർച്ചെ 5 വരെ നിര്‍ത്തിവെച്ചിരുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് മാർച്ച് 25 മുതൽ യാത്രാ വിമാനങ്ങൾ നിർത്തിവെച്ചതിനാൽ ചരക്ക് കയറ്റുന്ന വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സര്‍വ്വീസ് നടത്തുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉംപുന്‍ ബംഗാളിലേക്ക് പ്രവേശിച്ചത്. കൊൽക്കത്തയിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും, വന്‍ മരങ്ങള്‍ കടപുഴകി വീഴുകയും, വൈദ്യുതി ലൈനുകൾ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
"യുദ്ധ സമാന സാഹചര്യമാണ് നിലവിലുള്ളത്. 10-12 പേര്‍ മരിച്ചു. നന്ദിഗ്രാമും രാംനഗറും തകര്‍ന്നു" എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. മഴ ശക്തമായി തുടരുന്നതിനാല്‍ പല സ്ഥലങ്ങളിലും എത്തിപ്പെടാനാവുന്നില്ലെന്നും, അതിനാല്‍ വ്യാഴാഴ്ചയോടെ മാത്രമേ കൃത്യമായ കണക്ക് പറയാനാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്ക്, വടക്കുകിഴക്കൻ ഭാഗത്തേക്കു നീങ്ങുന്ന ഉംപുൻ കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നു പോകുക.