ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേർ ഒഴികെയുള്ളവർ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. കഴിഞ്ഞ ദിവസം മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28,018 ആയി ഉയര്‍ന്നു.
കോറോണയെ നിയന്ത്രണ വിധേയമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് പ്രസിഡന്റ് ഷിന്‍ ജിന്‍പിംഗ് പറഞ്ഞു. പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ നടപടികൾ വേഗത്തിൽ ആക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതരോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് കപ്പൽ പിടിച്ചിട്ടത്. നിലവില്‍ കപ്പലിൽ ആകെ 20 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.