നിയമസഭയിൽ ചർച്ചക്കിടെ ലീഗ് എംഎൽഎയായ കെ.എം. ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശം. പൗരത്വ രജിസ്റ്ററിനും സെൻസസിനും എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. 'ബംഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ ഉശിരുണ്ട് എന്നായിരുന്നു ഷാജി പറഞ്ഞത്'. പൗരത്വ രജിസ്റ്റർ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തിൽ കേരളം പങ്കെടുത്തതിനെ വിമർശിച്ചായിരുന്നു ഷാജിയുടെ പ്രസ്താവന.
ഷാജി സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി വി.എസ്. സുനില്‍ കുമാറും, കെ.കെ. ശൈലജയും, എംഎല്‍എ എം. സ്വരാജും രംഗത്തെത്തി. ഷാജിയുടെ സംസാരം എസ്.ഡി.പി.ഐ-ക്കാരുടേതാണെന്ന് വി.എസ്. സുനില്‍ കുമാര്‍ തുറന്നടിച്ചു. പരാമർശം മോശമായെന്ന് ശൈലജയും പറഞ്ഞു. ഷാജിയുടെ പ്രയോഗം ശരിയായില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. ഷാജിയുടേത് അപരിഷ്‌കൃതമായ കാഴ്ചപ്പാടാണെന്ന് പറഞ്ഞ സ്വരാജ്, ഇത്തരം പ്രയോഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. എംഎൽഎ-മാരുടെ വിമർശനം കണക്കിലെടുത്ത് ഷാജി പ്രസ്താവന പിൻവലിച്ചു.