വിജയ് മല്ല്യമാരുടെയും മെഹ്ൽ ചോസ്കിമാരുടെയും 68,000 കോടി രൂപയുടെ കടം എഴുതിത്തള്ളിയതല്ലായെന്നും എഴുതിത്തള്ളൽ എന്നതൊക്കെ സിപിഐഎം കാരുടെ വെറും തള്ള് മാത്രമാണെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാര്‍ രാഷ്ട്രീയാനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ചാനലിൽ ചർച്ചകളിലും ചില ബി ജെ പി വക്താക്കൾ ഈ വാട്സ് അപ് സിദ്ധാന്തം തള്ളുന്നത് കേട്ടു. ബാലൻ ഷീറ്റ് ക്ലീയറാക്കുന്ന ഒരു സാധാരണ ബാങ്കിംഗ് നടപടി ക്രമം മാത്രമാണ് ഈ റൈറ്റ് ഓഫ് എന്നാണിവർ ഇക്കൂട്ടർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് രാഷ്ട്ര സമ്പത്ത് കുത്തിച്ചോർത്തികൊണ്ടു പോകാൻ അവസരമൊരുക്കിക്കൊടുക്കുന്ന രാജ്യദ്രോഹപ്രവൃത്തികളെ വസ്തുതാപരമായി തന്നെ തുറന്നു കാട്ടേണ്ടതുണ്ട്. കാര്യ വിവരമുള്ളവരുടെ പ്രതികരണമില്ലായ്മയും അസംബന്ധങ്ങളെ ശരിവെക്കുന്നതിലേക്കാണ് എത്തിക്കുക.
തങ്ങളുടെ സ്വന്തം ചങ്ങായിമാരായ മുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ കിട്ടാക്കടമാക്കിയ സഹസ്രകോടികൾ ഈ കൊറോണക്കാലത്ത് എഴുതിത്തള്ളിയതിനെ ന്യായീകരിക്കാനായി എന്താണ് ന്യായികരണ കസര്‍ത്തുകാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നല്ലേ? അവരുടെ ന്യായവാദങ്ങളന്തെന്നല്ലേ. കടമൊന്നുമെഴുതി തള്ളിയതല്ല വെറും ബാലൻസ് ഷീറ്റ് ക്ലിയറാക്കൽ മാത്രമെന്നാണവർ വെച്ചു കാച്ചുന്നത്.
ജനങ്ങളെ കബളിപ്പിക്കാനായിപരിവാര്‍ വാട്സ് അപ് യൂണിവേഴ്സിറ്റികൾ പടച്ചുവിടുന്ന വാദങ്ങൾ
റൈറ്റ് ഓഫ് ,ചാർജ് ഓഫ് എന്നൊക്കെ പേരിട്ടു വിളിക്കുന്ന നടപടി ബാങ്കുകൾ കാലാകാലമായി നടത്തുന്ന ബാലൻസ് ഷീറ്റു ക്ലീയറാക്കൽ പ്രക്രിയ മാത്രമാണ് !
1961 ലെ ഇൻകം ടാക്സ് ആക്ടും ആർബിഐ നിർദ്ദേശങ്ങളുമനുസരിച്ചുള്ള ഒരു ഔദ്യോഗിക നടപടി മാത്രം ! ഇന്ത്യൻ ബാങ്കിങ്ങ് വ്യവസ്ഥ പ്രൊവിഷനിങ്ങ് എന്ന് വിളിക്കുന്ന നടപടി! അതായത് ഒരു ലോൺ വർഷങ്ങളായി കിട്ടാക്കടമായി മാറുമ്പോൾ ബാങ്കുകൾ അവരുടെ വരുമാനത്തിൽ നിന്നും ലോൺ തുകക്ക് തുല്യമായ തുക മാറ്റിവെക്കുന്ന സംവിധാനം! ബാങ്കിൻ്റെ taxable income കുറച്ചു മൊത്തം tax ബാധ്യത കുറക്കുന്നതിനു വേണ്ടിയാണത്രേ ഈ വിധമുള്ള ബാലൻസ് ഷീറ്റ ക്ലിയറാക്കൽ !!!
ബാലൻ ഷീറ്റിൽ നിന്ന് ഒഴിവാക്കിയാലും ഇത്തരം ലോണുകൾ Bank book ൽ അതേപോലെ തന്നെ നില്ക്കുമെന്നും അതുകൊണ്ട് ഇങ്ങനെ ഒരു അക്കൗണ്ട് റൈറ്റ് ഓഫ് ചെയ്യുന്നതു കൊണ്ട് ലോണെടുത്തവർക്ക് ഒരു ഗുണവും ചെയ്യില്ലായെന്നും അയാളിൽ നിന്നും ബാങ്കുകൾക്ക് ലോൺ തിരിച്ചടപ്പിക്കാനുള്ള നടപടി തുടർന്നും സ്വീകരിക്കാമെന്നുമാണ് സംഘികളുടെ വിചിത്ര വാദം ...!
എഴുതിത്തള്ളിയത് തിരിച്ചുപിടിച്ച ചരിത്രമുണ്ടൊ ?
ഇന്ത്യയിൽ 1990 കൾക്ക് ശേഷം കോൺഗ്രസ് ബി ജെ പി സർക്കാറുകൾ എഴുതിത്തള്ളിയ (ബാലൻസ് ഷീറ്റ് ക്ലിയറാക്കൽ) ഏതെങ്കിലും കോർപ്പറേറ്റുകളുടെ ലോൺ ഏതെങ്കിലും പൊതുമേഖലാ ബാങ്കുകൾ റിക്കവറി നടപടിയിലൂടെ തിരിച്ചുപിടിച്ചിട്ടുണ്ടോ? 2004-2014 വരെ 2.11 ലക്ഷംകോടി കിട്ടാക്കടം എഴുതി തള്ളി. 2015-16ൽ 2.25 ലക്ഷം കോടിയും 2018 -19ൽ 2 ലക്ഷം കോടിയും... ഈ എഴുതിത്തള്ളിയ ലക്ഷക്കണക്കിന് കോടികളിൽ എത്ര തുക ബാങ്കുകൾ റിക്കവറി നടപടികളിലൂടെ തിരിച്ചുപിടിച്ചുവെന്ന് ഈ സംഘികൾ വിശദീകരിക്കുമോ ? റിക്കവറി ചെയ്തെടുക്കാൻ എടുത്ത വായ്പാ തുകക്ക് തുല്യമായ ഈട് ജാമ്യം വൻകിട മുതലാളിമാർ കൊടുക്കാറുമില്ലല്ലോ.
ഇതൊക്കെ സത്യാനന്തര കാലത്ത് ജനങ്ങളെ അജ്ഞതയിൽ നിർത്തിയും കബളിപ്പിച്ചുകൊണ്ടും മോഡി സർക്കാർ നടത്തുന്ന കോർപ്പറേറ്റു സേവയാണെന്ന് തിരിച്ചറിയുകയും വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട് രാജ്യസ്നേഹികൾ .. എന്തു ചെയ്യാം വാക്കുകളിൽ നിന്നും അർത്ഥം മൊഴിചൊല്ലുന്ന കാലമാണല്ലോ സത്യാനന്തര കാലം. രാജ്യദ്രോഹികളും രാഷ്ട്ര സമ്പത്തു കൊള്ളയടിക്കുന്നവരും രാജ്യസ്നേഹികളാവുന്ന കാലം!
എന്താണ് ഈ ബാലൻസ് ഷീറ്റ് ക്ലിയറാക്കലിൻ്റെ യാഥാർഥ്യം.
ഒരു കമ്പനി ബാങ്കിൽ നിന്നും 10% പലിശക്ക് 100 കോടി രൂപ വായ്പ എടുക്കുന്നുവെന്നു ധരിക്കുക. മൂന്നു മാസക്കാലം ഗഡുക്കളും പലിശയും തുടർച്ചയായി അടവില്ലെങ്കിൽ അതു എൻ പി എ ആകും. നിഷ്ക്രിയ ആസ്തിയാവും. 5 വർഷം കൊണ്ട് വായ്പയുടെ 10%, 20%, 30 %, 50%, എന്ന തോതിൽ നിഷ്ക്രിയ ആസ്തികൾക്കുള്ള പ്രൊവിഷൻ ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നു. കൊടുത്ത വായ്പയുടെ അത്രയും തുക ഇത്തരം അക്കൗണ്ടുകളിലേക്ക് മാറ്റുമ്പോൾ ബാങ്കിന് ലാഭത്തിൽ നഷ്ടം വരിക മാത്രമല്ല മുതലും നഷ്ടമാവുന്നു. 5 വർഷം കൊണ്ടോ ചിലപ്പോൾ അതിന് മുമ്പോ വായ്പയെടുത്ത 100 കോടിയും പ്രൊവിഷൻ കൊടുക്കേണ്ടതായി വരുന്നു. ഇത് എന്നെങ്കിലും തിരിച്ചുപിടിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്ന് കരുതുന്ന ബാങ്കുകളോട് സർക്കാർ ബാലൻസ് ഷീറ്റ് ക്ലീനാക്കാൻ ആവശ്യപ്പെടുന്നു.അതോടെ ബാങ്ക് അവരുടെ ആസ്തി പട്ടികയിൽ നിന്നും ബാധ്യതാ പട്ടികയിൽ നിന്നും ഈ 100 കോടിയും മാറ്റുന്നു. ഇതാണ് ഈ ബാലൻസ് ഷീറ്റ് ക്ലിയറാക്കൽ വഴിയുള്ള കിട്ടാക്കടം എഴുതിത്തള്ളല്‍. വായ്പയെടുത്ത ആളുമായുള്ള ആലോചനയില്ലാതെയുള്ള ഈ നടപടി വഴിവായ്പക്കാരനെ വായ്പ തിരിച്ചടക്കാനുള്ള ബാധ്യതയിൽ നിന്നും ഒഴിവാക്കുന്നു. സർക്കാർ ഒഴിവാക്കിയെടുക്കുന്നു. ഇതാണ് ബാലൻ ഷീറ്റ് ക്ലിയറാക്കൽ നടപടിയിലൂടെ കുത്തകകൾക്ക് രാഷ്ട്രസമ്പത്ത് തള്ളികൊടുക്കുന്ന വിദ്യ.