ചരിത്ര വിദ്യാർത്ഥികൾക്ക്;
ചെറിയ പെരുന്നാൾ മഹത്തായ ഒരു സംസ്കാരത്തെയും മനുഷ്യ സംസ്കൃതിക്ക് അറബ് ജനത നൽകിയ സംഭാവനകളെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. യുറോപ്യൻ അധിനിവേശ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി അറബിജനതയുടെയും ഇസ്ലാമിൻ്റെയും വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെയും ജ്ഞാനസംഭാവനകളെയും മാർക്സും എംഗൽസും ആഴത്തിൽ തന്നെ അപഗ്രഥന വിധേയമാക്കിയിട്ടുണ്ട്.
മഹാമാരി സൃഷ്ടിച്ച അരക്ഷിത സാഹചര്യത്തിലാണ് സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും സഹജീവി സ്നേഹത്തിൻ്റെ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഈ വർഷത്തെ ഈദ് സന്ദേശം പങ്കുവെച്ചത്.
മുതലാളിത്തം സൃഷ്ടിച്ച അവനവനിസത്തിൽ നിന്നും ഉയർന്ന സാമൂഹ്യപരതയിലേക്ക് ഓരോരുത്തരും മാറി വരണമെന്നാണ് മഹാമാരി നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്വതന്ത്ര കമ്പോള വ്യവസ്ഥകളിൽ നിന്നും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും സ്റ്റേറ്റിടപ്പെടലിൻ്റേതുമായ വ്യവസ്ഥയുടെ പ്രസക്തിയെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ഈ കൊറോണക്കാലം നൽകുന്നത്. ലാഭത്തിനും വിപണിക്കും പകരം മനുഷ്യനിലൂന്നുന്ന വ്യവസ്ഥ.
ലോകം ദീനരും നിരാലംബരുമായ മനുഷ്യരുടേത് കൂടിയാണെന്ന് നിരന്തരം ഓർമ്മിപ്പിച്ച മുഹമ്മദിൻ്റെ ജ്ഞാന കർമ്മ സരണികളിൽ നിന്നാണ് ലോകം റമദാനും പെരുന്നാളുമെല്ലാം അനുഷ്ഠിക്കുന്നതും ആചരിക്കുന്നതും. വിശ്വസികളെ സംബന്ധിച്ചെടുത്തോളം മന:സംസ്കരണത്തിൻ്റെയും സ്വയം നവീകരണത്തിൻ്റെയും നാളുകളിലൂടെയാണ് സന്തോഷകരമായ ഈദാഘോഷങ്ങളിലേക്കവർ എത്തിച്ചേന്നത്. ഖുറാനിലെ ആയത്തൂല്‍ 'നൂർ' എന്ന ഇരുപത്തിനാലാം അധ്യായത്തിൽ അല്ലാഹുവിനെ വിവക്ഷിക്കുന്നത് സ്വയം പ്രകാശിക്കുന്ന നിത്യ വെളിച്ചമായിട്ടാണെന്ന് പല ഖുര്‍ആനിക പണ്ഡിതരും നിരീക്ഷിക്കുന്നുണ്ട്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലായെന്നാണ് മുഹമ്മദ് ബഹുദൈവ വിശ്വാസങ്ങളിലും വിഗ്രഹാരാധനയിലും പെട്ട് പരസ്പരം കലഹിച്ചിരുന്ന അറേബ്യൻ ഗോത്ര ജനതയെ ഉദ്ബോധിപ്പിച്ചത്.
അവരെ ഹൃദയം കൊണ്ടൊരുമിപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. ഭിന്നതയുടെയും ദ്വേഷത്തിൻ്റേതുമായൊരു അന്ധകാരാവസ്ഥയിൽ നിന്നും അറിവിൻ്റെ വെളിച്ചത്തിലേക്ക് ജനങ്ങളെ നയിച്ചു എന്നതാണ് മുഹമ്മദ് നബി നിർവഹിച്ച ദൗത്യമെന്ന് പറയാം. ഇസ്ലാമിൻ്റ ദർശനമനുസരിച്ച് ദൈവത്തെ പ്രാപിക്കുകയെന്നാൽ സ്വയം വെളിച്ചമായി പ്രകാശിക്കുകയെന്നതാണ്.
1800 കളുടെ പകുതിക്ക് ശേഷം മാർക്സും എംഗൽസും ഇസ്ലാമിനെ സംബന്ധിച്ച നിരവധി പഠനങ്ങൾ വിശകലന വിധേയമാക്കുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യത്വവും യുറോപ്യൻ സാമ്രാജ്യത്വവും തമ്മിലുള്ള താരതമ്യ പഠനങ്ങളുടെ ഭാഗമായിട്ടായിരുന്നു മാർക്സിൻ്റെ ഇസ്ലാമിക വായന. റഷ്യയുടെയും യുറോപ്യൻ ശക്തികളുടെയും അധിനിവേശത്തെയും യുദ്ധോത്സുകതയേയും അതിന് പ്രത്യയശാസ്ത്ര പിൻബലമാകുന്ന ക്രൈസ്തവ പൗരോഹിത്യ ചരിത്രത്തെയും മർകസ് നിശിതമായി തന്നെ വിമർശന വിധേയമാക്കുന്നുണ്ട്. റഷ്യയും തുർക്കിയും തമ്മിലുള്ള യുദ്ധത്തിൽ മാർക്സ് തുർക്കിയുടെ പക്ഷം പിടിക്കുകയും ആ രാജ്യത്തെയും ഓട്ടോമൻ സംസ്കാരത്തിൻ്റെ മുതലാളിത്ത വിരുദ്ധതയെയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
പൗരസ്ത്യ ലോകത്ത് സ്വകാര്യ സ്വത്തിൽ നിന്നന്യമായ ഒരു വ്യവസ്ഥ നിലനില്ക്കുന്നത് ഇസ്ലാമുമായി ബന്ധപ്പെട്ടാണെന്നുള്ള നിരീക്ഷണം മുന്നോട്ടു വെക്കുന്ന പല പഠനങ്ങളെയും മാർക്സ് ജിജ്ഞാസയോടെ തന്നെ എടുത്തുദ്ധരിക്കുന്നുമുണ്ട്.
ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി കാണുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെയും സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പനങ്ങള്‍ കമ്യൂണിസ്റ്റു് വീക്ഷണങ്ങളുമായി എവിടെയൊക്കെയാണ് യോജിച്ചു പോകുന്നതെന്ന അർത്ഥവത്തായ നിരീക്ഷണങ്ങൾ മാർക്സ് നടത്തുന്നുണ്ട്. ഖുർആനിൻ്റെ പൗരോഹിത്യ വിരുദ്ധ സമീപനവും സാമൂഹ്യ സമത്വത്തെ സംബന്ധിച്ച വിഭാവനങ്ങളുമാണ് മാർക്സിൽ താല്പര്യമുണർത്തിയത്