അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ കേസെടുക്കും. സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനാണ് നിർദ്ദേശം നൽകിയത്. ഉത്രയുടെ മാതാപിതാക്കൾ സൂരജിന്റെ ബന്ധുക്കൾക്ക് എതിരെ ഉന്നയിച്ച പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. വനിതാ കമ്മീഷൻ അംഗം ഷാഹിതാ കമാലാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. പത്തനംതിട്ട റൂറൽ എസ് പിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഉത്രയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
ഉത്രയെ കൊലപ്പെടുത്തിയെന്ന കാര്യം സൂരജ് പറഞ്ഞിരുന്നതായി സുഹൃത്തും കൂട്ടു പ്രതിയുമായ സുരേഷ് പൊലീസിനോട് വെളിപ്പെടുത്തി. മുൻജാമ്യം എടുക്കുന്നത് സംബന്ധിച്ച് സുരേഷ് ചോദിച്ച ഘട്ടത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂരജ് പറഞ്ഞതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. എന്നാൽ മൊഴിയിൽ ചില വൈരുദ്ധ്യങ്ങൾ ഉളളതായി പൊലീസ് കണ്ടെത്തി. വരും ദിവസങ്ങളിൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.
സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നാളെ പൂർത്തിയാവും. പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസിൽ സ്പെഷൻ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പി ഹരിശങ്കർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകി. അഡ്വക്കറ്റ് ജി മോഹൻരാജിനെ പ്രോസിക്യൂട്ടർ ആക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അഭിഭാഷകരായ അബ്രഹാം, ധീരജ് രവി ഇവരുടെ പേര് കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.