കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് കൊല്ലപ്പെട്ടത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ മകന്‍ അബൂബക്കര്‍ സിദ്ധീഖിന്‍റെ അടിയേറ്റാണ് മുഹമ്മദ് ഹാജി കൊല്ലപ്പെട്ടത്.
കോട്ടയം ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് മകൻ ജിതിൻ ബാബു അമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാരാണ് രണ്ടു പ്രതികളേയും പോലീസില്‍ ഏല്‍പ്പിച്ചത്. അടിയേറ്റതിനെത്തുടർന്ന് നിലത്തുവീണ മുഹമ്മദ് ഹാജിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ അബൂബക്കർ സിദ്ധീക്കിനെ പിടികൂടി മരത്തിൽ കെട്ടിയിട്ടു. തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുഞ്ഞന്നാമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതി മദ്യപിച്ച് വീട്ടിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.