കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 25 മുതൽ ഏർപ്പെടുത്തിയ ലോക് ഡൗണില്‍ കേന്ദ്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ല. എന്നാല്‍ സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്രത്തിന്‍റെ ഇളവുകള്‍ രാജ്യത്ത് വലിയ വിപത്തുണ്ടാക്കുമെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു.
മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിച്ചേക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനം പൂര്‍ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പലമേഖലകളിലും കൂടുതല്‍ നിയന്ത്രണം തുടരേണ്ടി വരും. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്‍റെ ഇളവുകള്‍ സംസ്ഥാനം അതേപടി നടപ്പാക്കാനുള്ള സാധ്യതയില്ല. നാളെ രാവിലെ ഉന്നതലയോഗം ചേര്‍ന്നായിരിക്കും ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.