പാലാരിവട്ടം അഴിമതി കേസില്‍ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം അടുത്തയാഴ്ചയാകും ചോദ്യം ചെയ്യൽ. ക്രിമിനല്‍ ചട്ടം 41-എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തും. കേസിൽ അദ്ദേഹത്തിനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ എംഎൽഎ-മാരെ ചോദ്യം ചെയ്യലിനോ അറസ്റ്റിനോ സ്പീക്കറുടെ അനുമതി വേണം. ഈ സാഹചര്യത്തിൽ ബുധനാഴ്ച സഭാ സമ്മേളനം പൂർത്തിയായ ശേഷമാകും ഇബ്രാഹിം കുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുക.
Also Read
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്യാൻ വിജിലൻസ് നോട്ടീസ് നൽകും. പാലം നിർമാണത്തിന്റെ മേൽനോട്ടത്തിൽ ഹനീഷിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ അസി. ജനറല്‍ മാനേജര്‍ എം.ഡി തങ്കച്ചനെ നിയമിക്കാൻ ഇബ്രാഹിം കുഞ്ഞ് അനധികൃതമായി ഇടപെട്ടെന്നതിന് തെളിവ് വിജിലൻസിന് ലഭിച്ചിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലാണ്. ചട്ടങ്ങൾ പാലിക്കാതെ ഇബ്രാഹിം കുഞ്ഞ് നേരിട്ടാണ് ഇയാളെ നിയമിച്ചത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ബുധനാഴ്ചയാണ് വിജിലൻസിന് അനുമതി നൽകിയത്. പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയ കേസിലാണ് പ്രോസിക്യുഷന്‍ നടപടി. ഇതേ കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും, അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി തേടി വിജിലൻസ് അപേക്ഷ നൽകിയത്. അപേക്ഷയിൽ തീരുമാനം എടുക്കാതെ പ്രോസിക്യൂഷൻ അനുമതി നീട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കേസ് സംബന്ധിച്ച് ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു. അന്വേഷണത്തെ കുറിച്ചും, കേസിനെ കുറിച്ചുമാണ് ഗവർണർ വിശദീകരണം തേടിയിരുന്നത്. കൂടാതെ അഡ്വക്കറ്റ് ജനറലുമായി ഇത് സംബന്ധിച്ച് ഗവർണർ കൂടിയാലോചന നടത്തിയതായും സൂചനയുണ്ടായിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നത്.