അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിലൂടെയാകും നിസർഗ എന്ന് പേരിട്ടിരിക്കുന്ന ഈ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആഞ്ഞടിക്കുക. ഇതിനകം 41,000 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയ ഇന്ത്യയിലെ പ്രധാന നഗരമായ മുംബൈയില്‍ ഒരു നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും നിസര്‍ഗ.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിർദേശം പുറപെടുവിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ബംഗ്ലാദേശ് പേര് നൽകിയ 'നിസർഗ' ചുഴലിക്കാറ്റ് ഈ വർഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റാകും. ഇപ്പോള്‍തന്നെ, തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്.