ചരിത്രത്തിൽ നാമറിയുന്ന മറ്റെല്ലാ ഫാസിസ്റ്റുകളെയും പോലെ ട്രംപും ഭൂഗർഭ അറകളിൽ അഭയം തേടുകയാണ്. ജനകീയ പ്രതിഷേധങ്ങങ്ങളെ ഭയന്ന് ബങ്കറുകളിൽ ഒളിക്കുകയാണ്..
പെരുംകൊള്ളയിലൂടെ പ്രഭുക്കന്മാരായ "റോബർബാരൻസ് " ആണ് അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്നത്. അവരുടെ നേതാവാണ് ട്രംപ് എന്ന റിപ്പബ്ലിക്കൻ. വംശവെറിയൻ ലോക മേധാവിത്വചിന്താഗതിയുടെ തീവ്രവും ഭ്രാന്തവുമായ പ്രതിരൂപമാണീ ആംഗ്ലോസാങ്ങ്സൺ വംശാഭിമാനി. "ജനാധിപത്യം വിപുലമാകുന്നു"വെന്ന മുഖം മൂടിക്ക് കീഴിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ആഫ്രിക്കയിലും തെക്കനമേരിക്കൻ നാടുകളിലും മധ്യപൂർവ്വദേശത്തും നടത്തിയ കടന്നാക്രമ ണങ്ങളുടെയും കൊള്ളയുടെയും ചരിത്ര ഗതിയിലാണ് ഈ കൊള്ള പ്രഭുക്കന്മാർ തടിച്ചുകൊഴുക്കുന്നതും ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തിയായി പരിണമിക്കുന്നതും.
"റോബർ ബാരൻസ് " ലെനിന്റെ ഭാഷയിലെ ആഗോള ചിലന്തികൾ
ധാതു വിഭവങ്ങളും ഫോസിൽ ഇന്ധന സ്രോതസ്സുകളും കീഴടക്കിയ "നിക്ഷേപകർ " എന്ന് വേഷം കെട്ടിയ ഈ കൊള്ളക്കാർ പ്രകൃതി വിഭവങ്ങളും മനുഷ്യാധ്വാനവും ഇഷ്ടാനുസരണം കവർന്നെടുത്ത് തടിച്ചുകൊഴുത്ത കോർപ്പറേറ്റുകളാണ്. ലെനിൻ ആഗോള ചിലന്തികൾ എന്ന് വിശേഷിപ്പിച്ച കൽക്കരി,എണ്ണ, ഇരുമ്പ്, ചെമ്പ് തുടങ്ങി ധാതുക്കൾ, ഓട്ടോമോബൈൽ വ്യവസായം തുടങ്ങിയ മേഖലകളിൽ കുത്തക സ്ഥാപിച്ച ഈ "റോബർബാരൻസ് " ബാങ്ക് കോർപ്പറേഷനുകളിൽ വളരെ സംഘടിതരുമാണ്. ഇവരാണ് റിപ്പബ്ലിക്കൻമാരുടെ പരമ്പരാഗത അടിത്തറ.
ആംഗ്ലോസാങ്ങ്സൺ വർണവെറിയുടേതായ പ്രത്യയശാസ്ത്രത്തിൽ നിന്ന് കറുത്തവരെയും തൊഴിലാളികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എന്നും ഹിംസാത്മകമായി അടിച്ചമർത്തിയ ചരിത്രമാണ് ഇവരുടേത്. ആര്യ വംശാഭിമാനത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റേതുമായ നാസി രാഷ്ട്രീയത്തെയും ഹിറ്റ്ലറെയും പരസ്യമായും രഹസ്യമായും സഹായിച്ചവരാണ് ഈ കൊള്ള പ്രഭുക്കന്മാർ.
ജനാധിപത്യ വിരുദ്ധശക്തികള്‍ക്ക് സാമ്പത്തിക സഹായം
യുറോപ്പിലും അമേരിക്കയിലും നിയോലിബറൽ നയങ്ങൾക്കൊപ്പം ഉയർന്നു വന്ന നാനാ രൂപത്തിലുള്ള നവനാസി പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അവർക്ക് ഫണ്ടുനൽകുന്നതും ഈ കുത്തകകളാണ്. അമേരിക്കയിലെ കുക്ലസ് ക്ലാൻ, ട്രെഞ്ച് കോട്ട് മാഫിയ, ബ്രിട്ടനിലും യുറോപ്പിൽ പൊതുവെയും സജീവമായിരിക്കുന്ന വൈറ്റ് വുൾവ്സ്, കോംബാറ്റ് 18 തുടങ്ങിയ നവനാസി ഗ്രൂപ്പുകളെ സഹായിക്കുന്നത് പ്രധാനമായും കൊള്ള പ്രഭുക്കന്മാരുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കമ്പനികളുമായി ബന്ധപ്പെട്ട ഫൗണ്ടേഷനുകളാണ്. ഇന്ത്യയിൽ ആർ എസ് എസിനെയും പശ്ചിമേഷ്യക്കകത്ത് സയണിസ്റ്റുകളെയും വളർത്തിയെടുക്കുന്നതിൽ ഈ കൊള്ള പ്രഭുക്കന്മാർക്ക് പ്രധാന പങ്കുണ്ട്. ബാബറി മസ്ജിദ് ഉൾപ്പെടെയുള്ള 3000 ആരാധനാലയങ്ങളെ തർക്കഭൂമിയാക്കി മാറ്റിയ 1981 ലെ വിശ്വഹിന്ദു പരിഷത്തിൻ്റെ വാഷിംഗ്ടൺ സമ്മേളനത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് കാർണഗി ഉൾപ്പെടെയുള്ള കൊള്ള പ്രഭുക്കന്മാരായിരുന്നല്ലോ. ഈ കൊള്ള പ്രഭുക്കന്മാരുടെ രാഷ്ടീയകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവും അതിനായകനുമാണ് ട്രംപ്. കടുത്ത വംശാഭിമാനം, കുടിയേറ്റ വിരുദ്ധത, സ്ത്രീവിരുദ്ധത, ഇസ്ലാ മോഫോബിയ ഇതാണ് ട്രംപിനെയും റിപ്പബ്ലിക്കന്മാരെയും നയിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും.
മൂലധനത്തിൻ്റെയും വംശീയ മേധാവിത്വത്തിൻ്റയും കാൽമുട്ടുകളിൽ അമർന്ന് മരിക്കാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ പ്രതിഷേധ കൊടുങ്കാറ്റാണ് അമേരിക്കയിൽ ആഞ്ഞുവീശുന്നത്. ഇത് ലോകമെമ്പാടുമുള്ള ട്രoപിൻ്റെ കൂട്ടാളികൾക്കും അനുചരന്മാർക്കുമുള്ള മുന്നറിയിപ്പു് കൂടിയാണ്.