ചൈനയിൽ കൊറോണ വൈറസ് ബാധ മൂലമുള്ള മരണസംഖ്യ വീണ്ടും ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണപ്പെട്ടത്. ഫിലിപ്പെെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ 2003-ലെ സാർസ് പടര്‍ന്നുണ്ടായ മരണത്തെക്കാൾ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാർസ് ബാധയെ തുടർന്ന് മരിച്ചത്.
നിലവില്‍ 36846 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്. ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read
അതേസമയം, കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനിടെ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്ന് എത്തിയ15 മലയാളി വിദ്യാർഥികളെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നിയന്ത്രണത്തിൽ ആംബുലൻസുകളിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചൈനയിൽ നിന്ന് സിങ്കപ്പൂരിലേക്ക് യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇവർ ചൈനയിലെ കുംമ്നിംഗ് വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവർക്ക് യാത്രാ അനുമതി ലഭിച്ചത്.