കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെന്നു കരുതുന്ന യുവാവ് പിടിയില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് അറസ്റ്റിലായത്. സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പോലീസ് പറയുന്നു. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാകാം പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരിക്കാം എന്നാണ് പൊലീസിന്‍റെ അനുമാനം. നിലവില്‍ കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.