വളാഞ്ചേരിയിലെ ഇരിമ്പിളിയത്ത് ദേവിക ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്പി സുരേഷിനാണ് അന്വേഷണ ചുമതല. പൊലീസ് വീട്ടിലെത്തി ദേവികയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് വീട്ടുകാരോട് ചോദിച്ചറിയും. അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ദേവികയുടേത് ആത്ഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെട്ടിരുന്നു. 11 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കുന്നതിന് മലപ്പുറം എസ് പി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഘത്തിൽ രണ്ട് വനിതകളുമുണ്ട്.
ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകർക്കോ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഡിഇ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ദേവിക മരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡിഡിഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ക്ലാസ് ടീച്ചർ അനീഷ് ദേവികയുമായി സംസാരിച്ചിരുന്നു. ഓൺലൈനിൽ ക്ലാസ് കേൾക്കാനുള്ള അസൗകര്യം വിഷയം പരിഹരിക്കാമെന്ന് അധ്യാപകൻ കുട്ടിയെ അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. 3 ദിവസത്തിനുള്ളിൽ സ്കൂളിൽ വെച്ച് ക്ലാസ് കേൾക്കാനുള്ള സൗകര്യം ഏർപ്പെടുത്താമെന്ന് അധ്യാപകൻ ദേവികെയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിനോ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിരിക്കുന്നത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസുകാരി ദേവിക ജീവനൊടുക്കിയത്. തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകളായ ദേവികയെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക. ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം മൂലം കുട്ടിയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്.