കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന കമ്പനിയായ എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ തന്നെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുമെന്ന് ആരും കരുതിയിരുന്നില്ല.
നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്‌സ് പുറത്താക്കിയിരുന്നു. ഇതോടെ എമിറേറ്റ്‌സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 792 ആയി. കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ട്രെയിനി പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരെയും പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെയും പല വിമാന കമ്പനികളും കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നു. ജീവനക്കാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി പരിശ്രമിക്കുകയാണെന്നും എന്നാല്‍ മഹാമാരി തങ്ങളിലേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ മനുഷ്യവിഭവശേഷി അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ടെന്നുമാണ് എമിറേറ്റ്സ് വക്താവ് പ്രതികരിച്ചത്.