ആതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് വിവിധ ഏജൻസികളുടെ അനുമതി പുതുക്കുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷക്ക് എൻഒസി നൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇത് കാലാകാലങ്ങളില്‍ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് എംഎം മണി പ്രസ്താവനയിൽ വ്യക്തമാക്കി.
\പദ്ധതിക്ക് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അനുമതികളുടെ കാലവധി തീരുന്നതിനാല്‍ അവ പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് സംസ്ഥാനസര്‍കാരിന്റെ എന്‍.ഒ.സി. ലഭ്യമാക്കണമെന്ന് കെഎസ്ഇബി അപേക്ഷിച്ചിരുന്നു. അതനുസരിച്ച് പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പുതുതായെന്തോ ഉണ്ടായി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിന് കാരണം. യഥാര്‍ത്ഥത്തില്‍ സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് ഇടതുപക്ഷമുന്നണിയില്‍പ്പോലും ഒരു സമവായം ഉണ്ടായിട്ടില്ല. യു.ഡി.എഫിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ബി.ജെ.പിയിലും പദ്ധതി നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായമുള്ളവര്‍ ഉണ്ട്. ഇങ്ങിനെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാം എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്.
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നു എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, ബിജെപി. സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത് എന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും എംഎം മണി പറഞ്ഞു.