മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പണമിടപാടുകള്‍ വിജിലന്‍സ് പരിശോധിക്കും. ഇതു സംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പാലാരിവട്ടം പാലം നിര്‍മ്മാണകാലത്ത്, ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കൊച്ചി യൂണിറ്റുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നടത്തിയ ബാങ്ക് ഇടപാടുകളും പരിശോധനക്ക് വരും. ഇബ്രാഹിം കുഞ്ഞിന്‍റെയും അടുത്ത ബന്ധുക്കളുടെയും അക്കൌണ്ടുകളും വിജിലന്‍സ് സംഘം പരിശോധിക്കും.
എന്നാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്ത് ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി മാത്രമേ അദ്ദേഹത്തിന്‍റെ അക്കൌണ്ടുകള്‍ പരിശോധിക്കാനാകു. ഇക്കാരണത്താല്‍ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. പണമിടപാട് സംബന്ധിച്ച് വിജിലന്‍സ് നേരെത്തെ തന്നെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. എങ്കിലും വിശദമായ പരിശോധന നടന്നിരുന്നില്ല. ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിലേക്കും പരിശോധനയിലേക്കും വിജിലന്‍സ് നീങ്ങുന്നത്.
അഴിമതി നിരോധന നിയമത്തിനു പുറമെ, ഗൂഢാലോചനാ കുറ്റവും ഇബ്രാഹിം കുഞ്ഞിനെതിരെ ചുമത്താനാണ് സാധ്യത.പാലാരിവട്ടം പാലംപണി കരാര്‍ എടുത്ത ആര്‍.ഡി.എസ് പ്രൊജക്റ്റ്‌സ് എം.ഡി സുമിത് ഗോയലിന് അനധികൃതമായി 829 കോടി രൂപ മുന്‍കൂറായി നല്‍കി എന്നതാണ് മുന്‍ മന്ത്രിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതില്‍ ഗൂഢാലോചനയുണ്ടെന്നു കണ്ടെത്തിയാല്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. സുമിത് ഗോയലുമായുള്ള ഇടപാടുകള്‍ ഓണ്‍ലൈനായാണ് നടന്നിട്ടുള്ളത് എങ്കില്‍ ഐടി ആക്ട് പ്രകാരവും കേസ് എടുക്കുമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.