പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് പാലയിൽ വിദ്യാര്‍ഥിയായ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിവിഎം ഹോളിക്രോസ് കോളേജിന് വീഴച പറ്റിയെന്ന് എംജി സർവകലാശാല അന്വേഷണ സമിതി. അഞ്ജു കോപ്പിയടിച്ചെന്ന് കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കോപ്പി പിടിച്ച ശേഷം ഒരു മണിക്കൂർ ക്ലാസിൽ ഇരുത്തിയത് വിദ്യാർത്ഥിയെ മാനസികമായി തളർത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സമിതി കഴിഞ്ഞ ദിവസമാണ് കോളേജിലെത്തി തെളിവെടുത്തത്. സഹപാഠികൾ അധ്യാപകർ ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുള്ളവർ എന്നിവരിൽ നിന്ന് സംഘം മൊഴിയെടുത്തു. കോപ്പിയടിച്ചതിന് കോളേജ് ഹാജരാക്കിയ തെളിവുകളും പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും സമിതി പരിശോധിക്കും സിൻഡിക്കേറ്റ് അംഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് വിസിക്ക് ഉടൻ സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തുടർ നടപടികൾ കൈക്കൊള്ളും. വിദ്യാർത്ഥി പരീക്ഷയെഴുതിയ കോളേജ് അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർവകലാശാല അന്വേഷണ സമിതിയെ നിയമിച്ചത്.
അഞ്ജു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല. അഞ്ജു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പാല മീനച്ചിലാറ്റിൽ കാണായതായ മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴാചയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ ആകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിബിഎം കോളേജിൽ പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. അഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്.