ജനങ്ങളെ പിഴിഞ്ഞൂറ്റി കോർപ്പറേറ്റുകളെ സഹായിക്കുകയാണവർ. മഹാമാരിയും ലോക്ക് ഡൗണും മൂലം ഉപജീവനോപാധികളും വരുമാന മാർഗ്ഗങ്ങളും നഷ്ടമായ ഒരു ജനതക്ക് മേലാണ് ഈ കൊള്ള തുടരുന്നത്. കോവിഡു കാലത്തെ ഒരവസരമാക്കി തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചിരിക്കുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില തുടര്‍ച്ചയായ ആറാം ദിവസമാണ് വര്‍ദ്ധിച്ചത്. ഇതോടെ 6 ദിവസം കൊണ്ട് പെട്രോളിന് 3. 25 രൂപയും ഡീസലിന് 3.20 രൂപയും വർധിപ്പിച്ചു.
രാജ്യാന്തര വിപണിയിലെ എണ്ണ വില വർധന ന്യായമായിപറഞ്ഞായിരുന്നു ഇന്ധന വിലയിലെ ഈ കൊള്ള. എന്നാൽ ഇപ്പോള്‍ എണ്ണ വില രാജ്യാന്തര വിപണിയിൽ വീപ്പയ്ക്ക് 41 ഡോളറിലധികം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 42 ഡോളറായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച. മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്...
മെയ് മാസത്തിൽ ഇന്ധന വിലയിലെ റോഡ് - അടിസ്ഥാന സൗകര്യ സെസ് 8 രൂപയാണ് കൂട്ടിയത്. പ്രത്യേക അധിക എക്സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 2 രൂപയും ഡീസലിന് ലിറ്ററിന് 5 രൂപയുമാണ് വർധിപ്പിച്ചത്. മാർച്ച് 14 ന് പെട്രോളിനും ഡീസലിന്നും 2 രൂപ വീതം അധിക എക്സൈസ് തീരുവയും 1 രൂപ വീതം റോഡ്സെസും വർധിപ്പിച്ചു. ഇതിലൂടെ 2 ലക്ഷം കോടിയുടെ അധികവരുമാനമാണ് കേന്ദ്ര സർക്കാർ അടിച്ചെടുത്തത്. അധിക എക്സൈസ് തീരുവയും റോഡ് സെസ് വരുമാനവും സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതുമില്ലല്ലോ.
ഒന്നാം മോഡി സർക്കാർ 2014-17ൽ 10 തവണയാണ് തീരുവകൾ വർധിപ്പിച്ചത്. ഇതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് കവർന്നെടുത്തത്. 2014 മെയ് മാസത്തിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും മൊത്തം തീരുവ ലിറ്ററിന് യഥാക്രമം 9.48 രൂപയും 3.56 രൂപയും വീതമായിരുന്നു. ഇപ്പോഴുമിത് യഥാക്രമം 32.98 രൂപയും 31.85 രൂപയുമാണ്. അന്താരാഷ്ട മാർക്കറ്റിൽ ഇന്ധന വില തിരിച്ചുകയറുന്നുവെങ്കിലും വീപ്പക്ക് 41-42 ഡോളറിൽ നില്ക്കുകയാണ്. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വരുമ്പോളിത് 105 ഡോളറായിരുന്നുവെന്നോർക്കണം.അപ്പോഴാണ്എണ്ണ വില വർധനവിലൂടെ നടത്തിയ തീവെട്ടിക്കൊള്ള എന്താണെന്ന് മനസിലാക്കാന്‍ സാധിക്കു.