കേരളത്തിലെ സർക്കാർ സ്കൂളുകളിലെ ഓൺക്ലാസുകളുടെ നടത്തിപ്പിൽ ഹൈക്കോടതിക്ക് സംതൃപ്തി. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തീർപ്പാക്കി. ഓൺലൈൻ ക്ലാസുകൾ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ആരംഭിച്ചതെന്ന് കാണിച്ച് കാസർകോട് സ്വദേശി സൗമ്യ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഓൺലൈൻ പഠനത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 41 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 872 പേർക്ക് മാത്രമാണ് ഓൺലൈൻ സൗകര്യം ഇല്ലാത്തത്. വിദൂര പ്രദേശങ്ങളിലുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളാണിവരെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ 90 ശതമാനം കുട്ടികൾക്കും സൗകര്യം ഒരുക്കിയെന്ന് ഹർജി പരിഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചു. ബാക്കിയുള്ള 10 ശതമാനത്തിന് 2 ദിവസത്തിനുള്ളിൽ പഠന സൗകര്യം ഒരുക്കമെന്നും വ്യക്തമാക്കി.
സർക്കാറിന്റെ വിശദീകരണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ചുള്ള എല്ലാ ഹർജികളും തീർപ്പാക്കുകയും ചെയ്തത്. പഠനം സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വെല്ലുവിളിക്കിടെ എസ്എസ്എൽസി പരീക്ഷ മികച്ച രീതിയിൽ പൂർത്തിയാക്കിയ വിവരം സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിലും ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി.