കോട്ടയം അയർകുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് ജോർജിനെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അമേരിക്കയിലായിരുന്ന ജോർജ് ആറ് മാസം മുമ്പാണ് ഈ പള്ളിയിലെ വികാരിയായി എത്തിയത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലുള്ള പള്ളിയാതണ് ഇത്.
സംഭവത്തിൽ നാട്ടുകാരും വിശ്വാസികളും ദുരൂഹത ആരോപിക്കുന്നുണ്ട്. ഇന്നലെ ഉച്ചമുതൽ പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. വൈദികൻ താമസിച്ച മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മുറി ചാരിയിട്ട നിലയിലായിരുന്നു. ഈ പള്ളിയിൽ നിന്ന് സ്ഥലം മാറ്റത്തിനായി ശ്രമിച്ചിരുന്നു. ഇതിനായി സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടകൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റും.