കൊവിഡ് പിടിമുറുക്കുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികള്‍ക്കുമെതിരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളെ യുഎൻ അപലപിച്ചു. മഹാമാരിക്കിടയിലും ആരോഗ്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ആക്രമണങ്ങള്‍ക്ക് അഫ്ഗാൻ സേനയും താലിബാനും ഉത്തരവാദികളാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
പകർച്ചവ്യാധിയുടെ സമയത്ത് അഫ്ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ച് യുഎന്‍ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തിറക്കി. അടുത്തിടെ ഒരു ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നടന്ന ആക്രമണത്തില്‍ 24 പേർ കൊല്ലപ്പെട്ടിരിന്നു. മെയ് 12 ന് തലസ്ഥാനമായ കാബൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിലും നവജാതശിശുക്കളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 10 സംഭവങ്ങൾക്ക് താലിബാനാണ് ഉത്തരവാദികള്‍. മറ്റ് മൂന്ന് ആക്രമണങ്ങള്‍ അഫ്ഗാൻ സുരക്ഷാ സേനയാണ് നടത്തിയത്. ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മറ്റു രണ്ടു ആശുപത്രികള്‍ തകര്‍ന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.