കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ക്രോസ് വിസ്താരം ആരംഭിച്ചു. അക്രമണത്തിന് ഇരയായ നടിയുടെ ക്രോസ് വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ ആരംഭിച്ചത്. വിസ്താരം 3 ദിവസം നീണ്ടു നിൽക്കും. കേസിലെ പ്രതി നടൻ ദിലീപിനായി പ്രമുഖ അഭിഭാഷകൻ ബി രാമൻപിള്ളയാകും നടി ക്രോസ് വിസ്താരം നടത്തുക. ഇതിന് ശേഷം കേസിലെ പ്രോസിക്യൂഷൻ സാക്ഷിളുടെ ക്രോസ് വിസ്താരം നടക്കും. ചലച്ചിത്ര താരങ്ങളായ ഭാമ സിദ്ദിഖ്, ലാൽ, ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവരെയാകും ക്രോസ് വിസ്താരം നടത്തുക. ഇവരുടെ വിസ്താര തീയതി പിന്നീട് നിശ്ചയിക്കും. സാക്ഷികളുടെ പ്രോസിക്യൂഷൻ വിചാരണ നേരത്തെ പൂർത്തിയാക്കിയിരുന്നു. വിചാരണ വേളയിൽ ബിന്ദുപണിക്കർ, ഇടവേള ബാബു എന്നിവർ കൂറുമാറിയിരുന്നു.
നീണ്ട ഇടവേളക്ക് ശേഷമാണ് കേസിന്റെ വിചാരണാ നടപടികൾ പുനരാരംഭിച്ചത്. ആറ് മാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് അഭിഭാഷകരുടെ അസൗകര്യം പരിഗണിച്ച് വിചാരണ മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ ശേഷമാണ് ഇന്ന് വിചാരണ പുനരാരംഭിച്ചത്.