വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് അമേരിക്ക അനുമതി നിഷേധിച്ചു. പ്രവാസികളെ ഒഴിപ്പിക്കാനെന്ന പേരിൽ സാധാരണ സർവീസാണ് ഇന്ത്യ നടത്തുന്നതെന്ന് ആരോപിച്ചാണ് അമേരിക്ക അനുമതി തടഞ്ഞത് . ഇന്ത്യയിൽ നിന്ന് യാത്രക്കാരുമായി അമേരിക്കയിൽ വരുന്നതും പ്രവാസികളിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതും ശരിയല്ലാത്ത നടപടിയെന്നാണ് അമേരിക്കയുടെ വിമർശനം. കൊവിഡിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നതവരെ കൊണ്ടുപോകാനുള്ള സർവീസ് എന്ന നിലക്കാണ് വന്ദേഭാരത് മിഷന് അമേരിക്ക അനുമതി നൽകിയത്. എന്നാൽ ഇതേ അനുമതി തങ്ങളുടെ വിമാനക്കമ്പനികൾക്ക് നൽകുന്നില്ല . വന്ദേഭാരത് മിഷനിലെ വിമാന സർവീസുകൾക്ക് യാതൊരു നിയന്ത്രണവും അമേരിക്ക ഇതുവരെ ഏർപ്പെടുത്തിയിരുന്നില്ല. സമാനമായി ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
സ്വകാര്യ വിമാന കമ്പനിയായ ഡെൽറ്റ എയർലൈൻസിന് സർവീസ് നടത്താൻ ഇന്ത്യ അനുമതി നൽകിയില്ല. ഡൽഹിയിലെ അമേരിക്കൻ എമ്പസി മുഖാന്തരം ഇതിലുള്ള പ്രതിഷേധം അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. തുടർ നടപടികൾ ഇന്ത്യ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് വന്ദേഭാരത് വിമാനങ്ങൾക്ക് ഇനിമുതൽ അനുമതി നൽകേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്. അതേ സമയം ഒരു മാസത്തിന് ശേഷമാകും ഈ ഉത്തരവ് പ്രാബല്യത്തിൽ വരിക. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഒരുമാസം വന്ദേഭാരത് വിമാനങ്ങൾക്ക് സർവീസ് നടത്താനാകും. അടുത്ത മാസം 22 മുതൽ വന്ദേഭാരത് മിഷനിൽ വിമാനങ്ങൾ സർവീസ് നടത്തുന്നത് വിലക്കിയാണ് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.