കോട്ടയം അയർകുന്നത്ത് വൈദികൻ ജോർജ് എട്ടുപാറയിലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി ജയദേവ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും ജയദേവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.
പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെ ഇന്നലെ രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ജോർജിനെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അമേരിക്കയിലായിരുന്ന ജോർജ് ആറ് മാസം മുമ്പാണ് ഈ പള്ളിയിലെ വികാരിയായി എത്തിയത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലുള്ള പള്ളിയാണ് ഇത്.
സംഭവത്തിൽ നാട്ടുകാരും വിശ്വാസികളും ദുരൂഹത ആരോപിക്കുന്നുണ്ട്. ഉച്ചമുതൽ പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. വൈദികൻ താമസിച്ച മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മുറി ചാരിയിട്ട നിലയിലായിരുന്നു. ഈ പള്ളിയിൽ നിന്ന് സ്ഥലം മാറ്റത്തിനായി ശ്രമിച്ചിരുന്നു. ഇതിനായി സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.