കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൺവീനർ ബെന്നിബെഹനാനാണ് തീരുമാനം പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹഹതയില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫ് ചെയർമാൻനും കൺവീനറും ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്നും, പുറത്താക്കാനുള്ള തീരുമാനം മുന്നണി ഏകകണ്ഠമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ധാരണയില്ലെന്ന് പറയുകയും, പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറല്ലെന്ന് പറയുകയും ചെയ്ത ജോസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാനാവില്ലെന്നാണ് യുഡിഎഫ് നേതാക്കളുെെടെ അഭിപ്രായം. യുഡിഎഫ് യോഗത്തിൽ നിന്നും ജോസ് വിഭാഗത്തെ മാറ്റി നിർത്തും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി ജോസ് കെ മാണിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ലാഭ നഷ്ടം നോക്കിയല്ല തീരുമാനം എടുത്തത്. എല്ലാ മാന്യതയും നൽകി എല്ലാവരുമായി പലവട്ടം സംസാരിച്ചു, സമയം നൽകി എന്നിട്ടും ഫലമില്ലാത്തതിനാണ് പുറത്താക്കിയതെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം ധാരണ പ്രകാരം പി ജെ ജോസഫ് വിഭാഗത്തിന് നൽകണമെന്ന് പത്ത് ദിവസം മുമ്പാണ് യു ഡി എഫ് ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടത്. യു ഡി എഫ് തീരുമാനം ജോസ് കെ മാണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പി ജെ ജോസഫിനെ പിണക്കി ജോസിനോട് വിട്ടു വീഴ്ച വേണ്ടെന്നായിരുന്നു കോൺഗ്രസിന്റെ തീരുമാനം. കോട്ടയത്തേത് പ്രാദേശിക തർക്കം മാത്രമാണ് ഇതിനെ സംസ്ഥാന തലത്തിൽ ചർച്ചയാക്കേണ്ടെന്നായിരുന്നു ജോസിന്റെ നിലപാട്.