കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹിമാദ്രി ബർമൻ, നാഗേന്ദ്ര സിംഗ് എന്നിവരിലാണ് അസുഖം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ചൈനയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ താൽക്കാലികമായി നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ സാഹചര്യം നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. വിമാനത്താവളങ്ങളിൽ നിലവിൽ ഒരുക്കിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. 59804 പേർക്ക് വൈറസ് ഇതുവരെ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ചൈനീസ് ആരോഗ്യ മന്ത്രാലയം പുറത്താക്കിയിരുന്നു.