ഹോങ്കോങ്ങില്‍ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ വിവരകൈമാറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്ത് ടെക് കമ്പനികള്‍. ഉപയോക്തൃ വിവരങ്ങൾ നൽകാനുള്ള പോലീസിന്റെ അഭ്യർത്ഥനകളുമായി ഇനി സഹകരിക്കില്ലെന്ന് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഗൂഗിൾ, ടെലിഗ്രാം തുടങ്ങിയ കമ്പനികള്‍ അറിയിച്ചു.
ടെലഗ്രാമാണ് ആദ്യമായി തീരുമാനം പ്രഖ്യാപിച്ചത്. ഹോങ്കോങ്ങിലെ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുന്നുവെന്നും അതുകൊണ്ടാണ് ഈ ഒരു തീരുമാനത്തിലെത്തിയതെന്നും ടെലിഗ്രാം അറിയിച്ചു. പിന്നാലെ മറ്റു കമ്പനികളും തീരുമാനത്തിലെത്തുകയായിരുന്നു.
ഈ തീരുമാനം ആപ്പിളിന് മേൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഹോങ്കോംഗ് സർക്കാരിൽ നിന്ന് ലഭിച്ച ഭൂരിഭാഗം അഭ്യർത്ഥനകളും ആപ്പിൾ പാലിച്ചുവെന്ന് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൈക്രോസോഫ്റ്റും മുമ്പ് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഹോങ്കോങ്ങിന്റെ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ നയത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെയും മാറ്റം വരുത്തിയിട്ടില്ല.
ഇനി മുതൽ ഉപയോക്താവിന്റെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ കോടതി ഉത്തരവും അക്കൗണ്ട് വിവരങ്ങൾക്കായി സെർച്ച് വാറന്റും ആവശ്യമാണ്.