ഇന്ത്യൻ ഐടി മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സർവീസ് സ്ഥാപനമായ ടാറ്റ കൺസൾട്ടൻസിയ്‌ക്ക് (ടിസിഎസ്) 6 ശതമാനവും ഇൻഫോസിസിന് 5 ശതമാനവും ടെക് മഹീന്ദ്രയ്‌ക്ക് 9 ശതമാനവും എച്ച്‌സിഎൽ ടെക്‌നോളജീസിന് 8 ശതമാവും വരുമാന നഷ്‌ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വന്നേക്കാം. അപ്പോഴും, കേരളത്തിന് ഐടി മേഖലയിൽ കൂടുതൽ സാധ്യത ഏറി വരുന്നു എന്നതാണ് വാസ്തവം!
തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടുമായി സർക്കാർ മേഖലയിൽ ഐടി പാർക്കുകൾ ഉണ്ട്. കുറെ അധികം സൗകര്യങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുകയുമാണ്. സർക്കാർ ഐടി പാർക്കുകളിൽ മാത്രമുള്ള 800-ഓളം കമ്പനികളിലായി ഒരുലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നു. ഇതിനു പുറമെ സ്വകാര്യ മേഖലയിലും കമ്പനികൾ പ്രവർത്തിച്ചു വരുന്നു. പക്ഷെ ബാംഗ്ലൂരിനെയോ, ആന്ധ്രയെയോ, തെലുങ്കാനയോ അപേക്ഷിച്ചു നാംവളരെ പിറകിലാണ്.
കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് മലയാളി വിദ്യാർത്ഥികൾ ഒരു വർഷം ഐടി മെഖലയിൽ തൊഴില്‍ അന്വേഷകരായിതീരുന്നു. കേരളത്തിൽ 60 ശതമാനത്തോളം സ്ഥലത്ത്. നല്ല ബാൻഡ് വിഡിത്ത് ഉള്ള നെറ്റ്‌വർക്ക് കണക്ഷൻ ഇപ്പോൾ തന്നെ ലഭ്യമാണ്. സംസ്ഥാനമാകെ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വഴി 2020 ഡിസംബർ ഓടെ സമയ ബന്ധിതമായി ബന്ധിപ്പിക്കുവാൻ കെ.എസ്.ഇ.ബി-യുടെ സഹകരണത്തോടെ ഐടി ഇൻഫ്രാ സ്ട്രക്ടച്ചർ ലിമിറ്റഡ് ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.
നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളാണ് കേരത്തിന്റെ പ്രത്യേകത. സാങ്കേതിക വിദ്യാഭ്യാസം നേടിയ, സംരഭകത്വ ശേഷിയുള്ള യുവാക്കള്‍ നഗരങ്ങളില്‍ മാത്രമല്ല ഉള്ളത്. ഇവരുടെ കഴിവുകള്‍ ഉത്പാദനപരമായി വിനിയോഗിക്കാന്‍ അവസരം നല്കത്തക്കവിധം കേരളത്തിലുടനീളം ഐടി പാര്‍ക്കുകള്‍ വിന്യസിക്കപ്പെടണം. മേല്‍ സൂചിപ്പിച്ച കേരളത്തിലെ ഐടി പാര്‍ക്കുകള്‍ക്കു പുറമേ 'ഹബ് ആന്‍ഡ് സ്പോക്ക്' മാതൃകയില്‍ മറ്റു ജില്ലകളിലും ഐടി പാര്‍ക്കുകള്‍ കൊണ്ടുവരികയാണ് വേണ്ടത്. ഇക്കാര്യം വിഎസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തു പുറത്തിറക്കിയ സംസ്ഥാനത്തിന്റെ ഐടി നയ രേഖയില്‍ വ്യക്തമാക്കിയതുമാണ്. പക്ഷെ, ഇക്കാലമത്രയും കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം.
നിശ്ചയ ധാർഢ്യവും ഇച്ഛാശക്തിയും ഗതിവേഗവും നിലനിർത്തുകയാണെങ്കിൽ ഇതു അസാധ്യമല്ല. ഫ്രാൻസ്, ഫിൻലാൻഡ്, സ്പെയിൻ, ഗ്രീസ്, എസ്റ്റോണിയ മുതലായ രാജ്യങ്ങള്‍ക്ക് സമാനമായി ഇന്റർനെറ്റ് സൗകര്യം ഒരു മൗലിക അവകാശമായി പ്രക്യാപിച്ച ഒരു സര്‍ക്കാറാണ് ഇവിടെയുള്ളത്.
ഐറ്റി മേഖലയിൽ ഒരു ജോലി സൃഷ്ടിക്കാൻ അടിസ്ഥാന സൗകര്യങ്ങൽ ഒരുക്കാൻ ഉദ്ദേശം ചതുരശ്ര അടിക്കു 2500 രൂപ ചിലവു വരും. നമ്മൾ ഇപ്പോൾ സ്മാർട്ട് സിറ്റി, ഐറ്റി പാർക് മുതലായ സമുച്ഛയങ്ങൾ ഒരുക്കിയാണ് നിരവധി ഐറ്റി കമ്പനി കളെ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടുള്ളതും, ക്ഷണിച്ചു കൊണ്ടിരിക്കുന്നതും.
ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ, നിർബന്ധിതാവസ്ഥയിൽ ഉരുത്തിരിഞ്ഞു വന്ന "വർക്ക് ഫ്രം ഹോം" (WFH) അവസ്ഥ ഒരു സാധ്യതയായി കണക്കാക്കി, സംസ്ഥാനത്തിന്റെ നെറ്റ് വർക്ക് സൗകര്യവും, ഐടി ബിരുധ ധാരികളുടെ ലഭ്യതയും, ആരോഗ്യ മേഖലയിലെ മികവും പ്രകൃതി രമണീയതയും കാണിച്ച് ചെറുതും വലുതുമായ കമ്പനികളെ ആകര്‍ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.
അധിക മേഖലകളും ഓൺലൈൻ ആയി മാറുന്ന ഈ അവസരത്തിൽ പല പുതിയ സേവനങ്ങളും പല മാനങ്ങളിലായി വന്നു കൊണ്ടിരിക്കുകയാണ്. ഐടി കമ്പനികൾക്ക് സ്ഥാപന ചിലവുകൾ കുറച്ചു, താമസത്തിനോ, യാത്ര സൗകര്യത്തിനോ വേണ്ടുന്ന ചിലവുകൾ ഒഴിവാക്കി കിട്ടുമ്പോൾ ഉണ്ടാകുന്ന മെച്ചവും ഒരു ആകർഷണമാക്കി ബോധ്യപെടുത്താൻ നമുക്ക് സാധിച്ചാൽ ഇതൊരു അവസരമാകാവുന്നതാണ്. മറ്റു മേഖലകളിലേയും ഓൺ ലൈൻ പ്രവർത്തിക്കാവുന്ന "ബാക്ക് ഓഫീസ്"പ്രവർത്തനങ്ങളും "വർക്ക് ഫ്രം ഹോം" ആയി ചെയ്തു വരുന്നു. സമാന്തരമായി ഇന്റർനെറ്റ് നെറ്റ്‌വർക്ക് നല്ല നിലവാരത്തോടെ, ഇടമുറിയാതെ, മുഴുവൻ ഇടത്തേയ്ക്കും വ്യാപിപ്പിക്കണം. വിവര - ആശയ വിനിമയ സാങ്കേതിക വിദ്യ (ICT) അടിസ്ഥാനമാക്കി പരമാവധി ഇടപാടുകളിലേക്ക് സംസ്ഥാനത്തെ പെട്ടെന്ന് തന്നെ സജ്ജമാക്കിയാൽ നമ്മുടെ സംസ്ഥാനത്തെ "സ്മാർട്ട് സ്റ്റേറ്റ് "ആക്കി മാറ്റാവുന്നതാണ്.
കേരളത്തിലാകെ ഐടി അനുബന്ധ സൗകര്യങ്ങൾ ഉന്നത നിലവാരത്തിൽ സജ്ജമാക്കിയാൽ പരിണിത ഫലമായി ഓരോ വീടും "സ്മാർട്ട് സ്പേസ് "ആയി മാറും. വീട്ടിൽ സൗകര്യ മില്ലാത്തവർക്ക് വാർഡ് തലത്തിലോ പഞ്ചായത്ത് തലത്തിലെങ്കിലുമോ സജ്ജമായ ഇടം ഒരുക്കാവുന്നതാണ്. കേരളത്തിലെവിടെയും നിരവധി ഐടി ബിരുദധാരിളെ കാണാം. രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക കാരണങ്ങളാല്‍ പുറത്തുപോയി ജോലി തേടാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ അവസരം കിട്ടുകയാണെങ്കിൽ അത് സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും.
ഇതോടൊപ്പം, ഉദ്യോഗാർത്ഥികളായ ഐടി സാക്ഷരരെ മിനുക്കി എടുത്തു നൈപുണ്യമുള്ളവരാക്കുന്ന പരിശീലന സൗകര്യങ്ങള്‍ കോളേജ് തലത്തിലും, ആവശ്യമെങ്കിൽ സർക്കാർ തലത്തിലും ഒരുക്കണം. ലോകത്തിന്റെ ചലന വേഗത്തിൽ ഒപ്പമെത്തി നമ്മുടെ യുവതലമുറയ്ക്ക് അവസരമൊരുക്കാൻ ജാഗ്രത കാണിക്കുകയും വേണം.
hamza valiya parambil
വളരെ സൂക്ഷ്മമായ നിരീക്ഷണം. അഭിനന്ദനങ്ങൾ.... ഈ വിഷയം ബന്ധപ്പെട്ടവരെ ശ്രദ്ധയിൽ പെടുത്തേണ്ടതിനുള ഒരു ശ്രമം നടത്തണം.