അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനുമായ റോജര്‍ സ്റ്റോണിന്റെ ജയില്‍ ശിക്ഷയില്‍ ഇളവ് വരുത്തി. പ്രസിഡന്‍റിന്‍റെ പരമാധികാരം ഉപയോഗിച്ചാണ് ജയിലില്‍ കഴിയേണ്ട ഉറ്റ ചങ്ങാതിയെ ട്രംപ് മോചിപ്പിച്ചത്. അതോടെ, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രസിഡന്റിന്റെ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി
2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി, ട്രംപ് റഷ്യയുമായി ഒത്തു ചേര്‍ന്ന് പ്രചാരണം നടത്തി എന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞ് സഭാ അന്വേഷണത്തെ തടസ്സപ്പെടുത്തി, തെളിവ് നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഫെബ്രുവരിയില്‍ മൂന്ന് വര്‍ഷവും നാല് മാസം തടവിന് സ്റ്റോണിനെതിരെ ശിക്ഷ വിധിച്ചത്. അടുത്ത ചൊവ്വാഴ്ച ഇദ്ദേഹത്തെ ജോര്‍ജ്ജിയയിലെ ജീസപ്പിലുള്ള ഫെഡറല്‍ ജയിലില്‍ അടക്കേണ്ടതായിരുന്നു. ജയിലിലടക്കുന്നത് നീട്ടണമെന്ന് റോജര്‍ സ്റ്റോണ്‍ ആവശ്യപ്പെട്ടെങ്കിലും വാഷിംഗ്ടണ്‍ കോടതി ആ ആവശ്യവും തള്ളുകയാണുണ്ടായത്.
''ശിക്ഷ ലഘൂകരിക്കുന്നതിനെക്കുറിച്ച് അറിയിക്കാന്‍ ട്രംപ് നേരത്തെ തന്നെ വിളിച്ചിരുന്നുവെന്ന് സ്റ്റോണ്‍ അസോസിയേറ്റഡ് മാധ്യമങ്ങളോട് പറഞ്ഞു. റോജര്‍ സ്റ്റോണ്‍ രാജ്യത്തെ ഇടതുപക്ഷവും അവരുടെ മാധ്യമ കൂട്ടാളികളും ചേര്‍ന്ന് സൃഷ്ടിച്ച റഷ്യന്‍ ഇടപെടല്‍ തട്ടിപ്പുകഥയുടെ ഇരയാണ് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞു.