ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സര്‍ക്കാറിനുള്ള കുടിശ്ശിക ടെലികോം കമ്പനികള്‍ നൽകാത്തതിനാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
വോഡാഫോൺ 53,000 കോടി രൂപയും എയർടെൽ 35,000 കോടി രൂപയുമാണ് സർക്കാറിന് നൽകാനുള്ളത്. കഴിഞ്ഞ ഒക്ടോബർ 24-നാണ് പണം നൽകേണ്ടിയിരുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് കേന്ദ്രസർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 23-നകം പണം നൽകണമെന്ന നിർദേശവും കമ്പനികൾ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
ടെലികോം കമ്പനികളുടെ കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെയും കോടതി വിമർശിച്ചു. ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.