കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണങ്ങൾ കവർന്നു. യാത്രക്കാരെ നഗ്നരാക്കി മർദ്ദിച്ചെന്നും പരാതിയുണ്ട്. ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ കാസർഗോഡ് സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. മൂന്നുപേരുള്ള സംഘമാണ് അക്രമിച്ചത്.
വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വെച്ച് മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ കരിപ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെ ചേളാരിയിൽ ഇറക്കിവിട്ടു. വിമാനത്താവളത്തിൽ നിന്ന് കോഴിക്കോടേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ അക്രമികൾ മറ്റൊരു വഹനത്തിൽ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് യാത്രക്കാരെ വാഹനത്തിൽ കയറ്റിയത്. ഗൾഫിൽ നിന്നുള്ള സ്വർണകടത്തുകാരാണെന്ന് ധരിച്ചാണ് അക്രമമെന്ന് സൂചനയുണ്ട്.
സമാനമായ രീതിയിൽ നേരത്തെയും കരിപ്പൂരിൽ യാത്രക്കാർക്ക് നേരെ അക്രമമുണ്ടായിരുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യാത്രക്കാരെ അക്രമിച്ച് വസ്തുവകകൾ കവരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു