തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ വെടിയുണ്ട കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാറും പ്രതി. എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ട നഷ്ടപ്പെട്ട സമയത്ത് സനിൽകുമാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു റജിസ്റ്ററിന്റെ ചുമതല. 2019 ഏപ്രിലിൽ ആണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. എകെ 47 തോക്കിന്റെ തിരകളാണ് പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്ന് കാണാതായത്. സനിൽകുമാർ മൂന്നാം പ്രതിയാണ്.
പേരൂർക്കട പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പേരൂർക്കട എസ്എപി ക്യാമ്പിന്റെ ചുമതലയുള്ള കമാന്റന്റോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ കേസിൽ പ്രതി ചേർക്കാത്തത് നേരത്തെ വിവാദമായിരുന്നു.
അതേസമയം സനിൽകുമാറിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സനിൽകുമാർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെന്ന ആരോപണത്തിൽ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അയാൾ കുറ്റം ചെയ്തെന്ന് കണ്ടെത്തിയിട്ടില്ലെന്നും പ്രതിചേർത്തിട്ടെയുള്ളുവെന്നും കുറ്റവാളിയെന്ന് തെളിയും വരെ അയാൾ തന്റെ സ്റ്റാഫിൽ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.