LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസിന്‍റെ സിംസ് പദ്ധതിയിലും വൻ തിരിമറി; നടപ്പാക്കുന്നത് സ്വകാര്യ പങ്കാളിത്തത്തോടെ

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കേരളാ പൊലീസ് നടപ്പാക്കിയ സിംസ് പദ്ധതിയിൽ വൻ തിരിമറി. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മറയാക്കി പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ആഭ്യന്തരവകുപ്പ് ഏൽപ്പിച്ചു. സിം​സ് പദ്ധതിയുടെ നടത്തിപ്പ് കെൽട്രോണിന് എന്ന സർക്കാറിന്റെ വാദം ഇതോടെ പൊളിഞ്ഞു. 

സിഎജി റിപ്പോർട്ടിന് പുറകെയാണ് പൊലീസ് ആസ്ഥാനത്തെ വൻതിരിമറിയുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കെൽട്രോണിൽ നിന്ന് ഉപകരാറിലൂടെ ​ഗാലക്സൺ എന്ന സ്വകാര്യകമ്പനിയെയാണ് സിംസ് പദ്ധതിയുടെ ചുമതല ഏൽപ്പിച്ചത്. പദ്ധതി നടത്താനാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ കെൽട്രോണിന് ഇല്ലാത്തതിനാലാണ് പദ്ധതി സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചത്. എന്നാല്‍ അതീവ സുരക്ഷാകേന്ദ്രമായ  തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ സ്വകാര്യകമ്പനിക്ക് പ്രവേശനം നൽകിയത് വലിയ സുരക്ഷാ പ്രശ്നമാണെന്നാണ് വിലയിരുത്തല്‍.

സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്ത് ഇവ നിരീക്ഷിക്കുന്ന പദ്ധതിയാണ് സിംസ്. പദ്ധതിയിലുള്ള സ്ഥാപനങ്ങളും വ്യക്തികളും ഇതിനായി നിശ്ചിത തുക പൊലീസിന് നൽകണം. അടിയന്തര സാഹചര്യം ഉണ്ടായാൽ കെൽട്രോൺ ഉദ്യോഗസ്ഥർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് ഇടപെടൽ ഉണ്ടാകുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

അതേസമയം കെൽട്രോണിന് സാങ്കേതിക സഹായം നൽകുക മാത്രമാണ് ചെയ്തതെന്ന് ​​ഗാലക്സൺ കമ്പനി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ടത് കെൽട്രോണിന്റെ ഉപകരാറിലൂടെയല്ല മറിച്ച് ഇ - ടെന്ററിലൂടെയാണെന്നും കമ്പനി വിശദീകരിച്ചു. ഇത് സംബന്ധിച്ച് ഡിജിപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ​ഗാലക്സൺ പ്രതിനിധികൾ വ്യക്തമാക്കി.

Contact the author

Web Desk