വിവാദങ്ങൾക്കിടെ ഡിജിപി ലോക്നാഥ് ബെഹ്റക്ക് വിദേശത്തേക്ക് പോകാന്‍ സർക്കാർ അനുമതി നൽകി. അടുത്ത മാസം 3-ന് ബ്രിട്ടനിലേക്ക് പോകുന്ന അദ്ദേഹം 6-ന് തിരിച്ചെത്തും. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനാണ് ബെഹ്റയുടെ ബ്രിട്ടന്‍ സന്ദർശനം. വിദേശയാത്രക്ക് അനുമതി നൽകിക്കൊണ്ടുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഇന്നലെ പുറത്തിറിങ്ങി.
ഡിജിപിക്കെതിരായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നൽകി. എൻഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കണമെന്നും കത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായതിൽ എൻഐഎ അന്വേഷണവും, വാഹനം വാങ്ങിയതിലും വീടുകൾ നിർമിച്ചതിലും സിബിഐ അന്വേഷണവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സിഎജി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമങ്ങൾ ഉന്നയിച്ച വിഷയങ്ങൾ സംബന്ധിച്ച് പൊലീസിന്റെ പബ്ലിക്ക് റിലേഷൻ വിഭാഗം വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഡിജിപിക്കെതിരായ സിഎജിയുടെ കണ്ടെത്തൽ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായാണ് കൂടിക്കാഴ്ച. അതേസമയം, സിഎജിയുടെ ആരോപണങ്ങൾക്ക് നിയമസഭയിൽ വിശദീകരണം നൽകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.