തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മർദ്ദനം. യൂത്ത് കോൺഗ്രസ് മാരായമുട്ടം പ്രസിഡന്റ് ജയനാണ് മർദ്ദനമേറ്റത്. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായ മാരായമുട്ടം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. സുരേഷും കൂട്ടാളിയും ബൈക്കിലെത്തി ജയനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സുരേഷിന്റെ കൂടെയുണ്ടായിരുന്ന ആൾ ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തി. മർദ്ദനമേറ്റ ജയൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞയാഴ്ചയാണ് ജയന് നേരെ ആക്രമണം ഉണ്ടായത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് സുരേഷ് ഒളിവിൽ പോയി. ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ തർക്കങ്ങളല്ലെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.
Also Read
മാരായമുട്ടം സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് പരാതി ഉന്നയിച്ചതാണ് മർദ്ദനത്തിന് കാരണമായത്. ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാമെന്ന് പറഞ്ഞ് ജയനെ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചത്.