ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ 6 പേർ നിരീക്ഷണത്തിൽ പോയി. ജീവനക്കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ് ഇവർ. ഇന്ന് രാവിലെയാണ് ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെതുടർന്ന് ഓഫീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓഫീസിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സമ്പർക്കപ്പട്ടിക സങ്കീർണമാകില്ലെന്നാണ് കരുതുന്നത്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ കൊവിഡ് പരിശോധന ഉടൻ നടത്തും.
അതേ സമയം കൊവിഡ് രോഗവ്യാപനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതിഗതികൾ ഗുരതരമാവുകയാണ്. അഞ്ച് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ 17 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. രോഗം ബാധിച്ചവരിൽ 7 പേർ ഡോക്ടർമാരാണ്. ഇവരുമായി സമ്പർക്കത്തിലുള്ള 150 ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോൺ കൊവിഡ് ഏരിയയിൽ ജോലി ചെയ്തവർക്കാണ് രോഗം. മെഡിക്കൽ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കുന്ന
ഗുരുതരമായ സാഹചര്യമാണുള്ളതാണെന്നാണ് വിലയിരുത്തൽ. ജനറൽ ഡ്യൂട്ടി എടുത്തവർക്ക് കൊവിഡ് ബാധിച്ചത് ജീവനക്കാരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി ഇതര അസുഖമുള്ളവരെ പ്രവരേശിപ്പിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ജില്ലയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്.
തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. നഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള റോഡ് ഗതാഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ നഗരത്തിലേക്കോ നഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സുഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.
തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. രോഗ വ്യാപനം കൂടുതലുളള നഗരത്തിലെ ചില പ്രദേശങ്ങളിൽ അടച്ചിൽ തുടരും. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താനാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ശ്രമിക്കുന്നത്. രോഗ വ്യാപനം കണ്ടെത്താനായി പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.