രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ മുറുകുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വീണ്ടും ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അപേക്ഷ നിരസിച്ചു. ബന്ധപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ അദ്ദേഹം തിരിച്ചയക്കുകയും ചെയ്തു.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് എം.എല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ ഗെഹ്ലോട്ട് അവിടെ മണിക്കൂറുകളോളം കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഗവര്‍ണര്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് ആവര്‍ത്തിച്ചു പറയുന്നത്. തിയതിയോ കാരണമോ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ അപേക്ഷ കല്‍രാജ് മിശ്ര തള്ളിയത്. അതിനിടെ, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും 18 വിമത എംഎൽഎമാർക്കും എതിരെ അയോഗ്യത നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ രാജസ്ഥാൻ നിയമസഭാ സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. വിമത എം.എല്‍.എ മാര്‍ക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
രണ്ട് തവണ കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും രണ്ട് മന്ത്രിമാരും ഉൾപ്പടെ 19 എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവർക്ക് നോട്ടീസയച്ചത്. അതിനെതിരെ സച്ചിന്‍ അടക്കമുള്ള വിമത എം.എല്‍.എ മാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.