കോട്ടയം അക്ഷരങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചാനലുകളിൽ കണ്ട വാർത്ത അതിശയപ്പെടുത്തുന്നതാണ്.
കോവിഡ് 19 രോഗംമൂലം മരണപ്പെട്ട ഒരു തദ്ദേശവാസിയുടെ മൃതദേഹം നഗരസഭയുടെ പരിധിയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെതിരെ വയോജനങ്ങളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം പ്രതിഷേധിച്ച് തടയുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടത്.
ഇത് നമ്മുടെ സാക്ഷരതയുടെ, പ്രത്യേകിച്ച് കോവിഡ് രോഗത്തെക്കുറിച്ചുള്ള അവബോധത്തിൻ്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. അല്ലെങ്കിൽ നടത്തപ്പെട്ട ബോധവത്കരണ രീതികളുടെ പരാജയമോ അകാരണമായ ഭീതിയോ ആകാം.
ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്. അതിനാൽ തന്നെ മൃതദേഹം സീൽ ചെയ്ത ബാഗുകളിൽ ( പ്ലാസ്റ്റിക് കവറുകൾ) ആക്കിയാണ് സംസ്കരിക്കുന്നത്.
ജീവനുള്ള മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ മാത്രമേ ഈ വൈറസിന് ജീവിക്കാനും പെരുകാനും പറ്റുകയുള്ളൂ അതിനാൽ തന്നെ മരണത്തോടെ മണിക്കൂറുകൾക്കുള്ളിൽ രോഗിയിലെ വൈറസുകളും ചത്തു കഴിഞ്ഞിരിക്കും, അവയക്ക് മറ്റുള്ളവരിലേക്ക് ഒരിക്കലും പകർന്ന് രോഗമുണ്ടാക്കാൻ കഴിയില്ല.
സംസ്കരിച്ച സ്ഥലത്ത് നിന്ന് വായുവിലൂടേയോ മണ്ണിലൂടെയോ, വെള്ളത്തിലൂടേയോ സമീപ സ്ഥലങ്ങളിലേക്ക് ഒരിക്കലും രോഗബാധ ഉണ്ടാവില്ല. കൊവിഡ് മൂലം മരണപ്പെട്ടവരെ ശരീരം സ്പർശിക്കാതെ മതാചാരപ്രകാരം സംസ്കരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ.
സംസ്കാര വേളയിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കുന്നുണ്ട്. അത് മരണപ്പെട്ടയാളില്‍ നിന്ന് രോഗം പകരുമെന്ന് പേടിച്ചിട്ടല്ല. മറിച്ച് മരിച്ചയാളിൻ്റെ ബന്ധുക്കളായവരില്‍ നിന്നോ സാമൂഹ്യ അകലം പാലിക്കുന്നതില്‍ നിഷ്ക്കര്‍ഷ പുലര്‍ത്താത്തത് മൂലം മറ്റേതെങ്കിലും രോഗബാധയുള്ളവരിൽ നിന്നോ ആളുകളിലേക്ക് രോഗം പകരുന്നത് തടയാനാണ്.
രോഗം മൂലം മരണപ്പെട്ട മൃതദേഹത്തോടുള്ള അവഗണന ജീവിച്ചിരിക്കുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കു മേലുള്ള നിഷേധം തന്നെയാണ്. ഇത് സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്നവർക്ക് അപമാനമാണ്. സംസ്ഥാനത്ത് രോഗം സാമൂഹ്യ തലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയും നമുക്കിടയിൽ കോവിഡ് മരണങ്ങൾ സംഭവിക്കാം എന്ന ഭീഷണിയിൽ നില്‍ക്കുമ്പോള്‍ മാധ്യമങ്ങളും ആരോഗ്യ വിദഗ്ധരും അധികാരികളും സാധാരണ ജനങ്ങളിൽ കൊവിഡിനെ പറ്റിയുള്ള അകാരണ ഭയം അകറ്റി ശരിയായ ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു.